Pages

Sunday, March 4, 2012

ആ..മഴതോരാതിരുന്നെങ്കില്‍..................

പുറത്ത് മഴപെയ്യുന്നുണ്ട്............
രാത്രിയില്‍ എപ്പോഴോ തുടങ്ങിയതാണ്.......ഇപ്പോഴും തോര്‍ന്നിട്ടില്ല......
പുറത്ത് താനും ,റോസമ്മയും,സതിയും കൂടി നട്ടു പിടിപ്പിച്ച ചെടികള്‍ മഴയില്‍ ചാഞ്ചാടുന്നത് മിനി ജയിലയികള്‍ക്കിടയിലൂടെകണ്ടു   .മൂവരും വിയ്യൂര്‍ വനിതാ ജയിലിലെ തടവുകാരാണ്......
 തന്റെ കണ്ണുകള്‍പോലെ .....ഈ മഴയും ഒരിക്കലും തോരില്ലന്ന് തോന്നി..പക്ഷേ മഴയേ അവള്‍ക്കിപ്പോള്‍ ഇഷ്ടമാണ്....ആര്‍ത്തലച്ച് പെയ്യുന്ന മഴ...വീശിയടിക്കുന്ന കാറ്റ്....മുറിയുടെ മൂലയില്‍ ചുരുണ്ടിരുന്ന് ,അത് ആസ്വദിക്കുന്നത് അവള്‍ക്കിഷ്ടമാണ്.നൂലുകള്‍ പോലെ താഴേക്ക് വീണ്.....പരന്നൊഴുകുന്ന മഴ........അതില്‍ ഒഴുകിനടക്കുന്ന.കരിയിലകള്‍....പേപ്പര്‍ കഷണങ്ങള്‍...
ടക്....ടക് ..ടക്.....
ജയിലഴികളില്‍ തട്ടുന്ന ശബ്ദ്ദം കേട്ട് അവള്‍ തലയുയര്‍ത്തി.....
റോസമ്മയും സതിയും ഇനിയും ഉണര്‍ന്നിട്ടില്ല......
“എന്താടീ.....കുത്തിയിരുന്ന് ആലോചിക്കുന്നത്......ഇനി ആരെ കൊല്ലണമെന്നാടീ നായിന്റെ മോളേ.......സ്വന്തം കെട്ടിയോനേയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളേയും നിഷ്കരുണം കൊന്നിട്ട് വന്നിരിക്കുന്നു.....വല്ല കൂസലും ഉണ്ടോന്ന് നോക്കിക്കേ...........”.വാര്‍ഡന്‍ തങ്കം ആണ്.
“എന്താ പെണ്ണുമ്പിള്ളേ......രാവിലേ തന്നെയിങ്ങ് കൊണ്ടുവന്നോ.മനുഷേനെ ഉറങ്ങാനും സമ്മതിക്കില്ല......... ”എണീറ്റിരുന്ന് മുടികെട്ടികൊണ്ട് റോസമ്മ ചോദിച്ചു.
“ഫാ‍!!!! നിര്‍ത്തടീ കഴുവര്‍ടാമോളേ........നിന്റെ പ്രസഗം.....വായ്ക്കകത്ത് ഞാന്‍ ലാത്തികുത്തിക്കേറ്റും........ആദ്യത്തെ കെട്ടിയോന്‍ കയ്യിലിരിപ്പുകൊണ്ട് ഇട്ടേച്ചു പോയ്....പിന്നെ.... ....എവിടുന്നോവന്നൊരുത്തനെ വിളിച്ച് കൂടെ താമസിപ്പിച്ചു....അവനെ മടുത്തപ്പോള്‍ വെട്ടികൊന്നിട്ട് വന്നിരിക്കുന്നു.....”
ദേ.....പെണ്ണും‌മ്പിള്ളേ.........തോന്യാസം പറഞ്ഞാല്‍..മുഖത്ത് ഞാന്‍ കാര്‍ക്കിച്ച് തുപ്പും....പറഞ്ഞേക്കാം.....അവള്‍ എണീറ്റ് ചീറിയടുത്തു....
തങ്കം കയ്യിലിരുന്ന ലാത്തികൊണ്ട് അഴികള്‍ക്കിടയിലൂടെ അവളുടെ അടിവയറില്‍ ആഞ്ഞുകുത്തി.......അലറിക്കരഞ്ഞുകൊണ്ടവള്‍ നിലത്ത് കുത്തിയിരുന്നു.....
ശബ്ദ്ദംകേട്ടുണര്‍ന്ന സതിയും മിനിയും കൂടി അവളെ എഴുന്നേപ്പിച്ച് പായില്‍ കൊണ്ടുക്കിടത്തി....
“ചേച്ചീ.....സതി കുലുക്കി വിളിച്ചു.................”.“.....ചേച്ചീ.......”അവള്‍ വീണ്ടുംകുലുക്കിവിളിച്ചു.....
അയ്യോ......ചേച്ചി അനങ്ങുന്നില്ലല്ലോ.....നീയാ വെള്ളമിങ്ങെടുത്തേ.......മുറിയുടെ മൂലയിലിരുന്ന സ്റ്റീല്‍‌പാത്രം ചൂണ്ടി മിനിയോട് പറഞ്ഞു.,അവള്‍ വേഗം വെള്ളംകോണ്ടുവന്നു. സതി കൈയ്യില്‍കോ‍രിയെടുത്ത വെള്ളം റോസമ്മയുടെ മുഖത്ത് ആഞ്ഞു തളിച്ചു.
അവള്‍ മുഖമൊന്നു വെട്ടിച്ചു....ഇമകള്‍ മെല്ലെയനങ്ങി....അവള്‍കണ്ണുതുറന്നു.
“സാരമില്ലെടീ....... എനിക്കിതൊക്കെ ശീലമാ......ഞാന്‍ അനുഭവിച്ചതൊക്കെവെച്ചു നോക്കുമ്പോള്‍.........ഇതൊക്കെ.......”അവള്‍നെടുതായോന്നു നിശ്വസിച്ചു.
“ആ പിശാച് പറഞ്ഞില്ലേ കെട്ടിയോനെന്നെ ഇട്ടേച്ച് പോയെന്ന്,പോകുന്നതിനു മുന്‍പ് ......അയാളെനിക്കൊരു പെണ്‍കുഞ്ഞിനെകൂടി തന്നിരുന്നു.....എന്റെ പൊന്നൂ...അവളായിരുന്നു എനിക്കെല്ലാം.”
“വീട്ടുകാരെ വെറുപ്പിച്ച കല്ല്യാ‍ണമായതിനാല്‍ പിന്നെ ഞാനും മോളും ഒറ്റയ്ക്കായി....യവ്വനയുക്തയായ .ഒരു പെണ്ണിനെ ഒറ്റയ്ക്ക് താമസിക്കുവാന്‍ നമ്മുടെ സമൂഹം അനുവദിക്കുമോ.......അവര്‍ നമുക്ക് ചാര്‍ത്തിതരുന്ന കുറേ വിശേഷണങ്ങളുണ്ടല്ലോ.....അത് എനിക്കും കിട്ടി”
“വീണ്ടും എന്റെ ജീവിതത്തിലേക്ക് ഒരാള്‍കടന്നു വന്നു....ചേര്‍ത്തലക്കാരന്‍ പ്രേമന്‍....ഞാന്‍ ഏറെ സന്തോഷിച്ചു......എനിക്കൊരുജീവിതവും ഒപ്പം മോള്‍ക്കൊരച്ചനേയുംകിട്ടുമല്ലോ....”
.“.........പക്ഷേ വിധി മറ്റൊന്നാറ്റിരുന്നു...ദിവസവും അയാള്‍ കുടിച്ചു വന്ന് എന്നേയും മോളേയും തല്ലുമായിരുന്നു....എന്റെ മോള്‍ക്ക് വേണ്ടി ഞാനതെല്ലാംസഹിച്ചു.........എന്റെ കണ്ണീര്‍ തോര്‍ന്നദിവസങ്ങളില്ലായിരുന്നു......പിന്നെയാണറിഞ്ഞത് അയാള്‍കഞ്ചാവിനും അടിമയാണെന്ന്..എല്ലാം ഞാന്‍ സഹിച്ചു.......
പക്ഷേ.....അന്ന് വൈകിട്ട്.........
വൈകിട്ട് സ്കൂള്‍വിട്ടുവന്നപ്പോള്‍ മോള്‍ക്കിഷ്ടമുള്ള അവല്‍ നനച്ചതും കട്ടന്‍ കാപ്പിയുമുണ്ടാക്കികൊടുത്തിട്ട് ഞാന്‍ സഞ്ചിയുമെടുത്ത് റേഷന്‍ വാങ്ങാന്‍പോയി...തിരിച്ച് വരുമ്പോള്‍ ദൂരെ നിന്നേ കണ്ടു അയാള്‍വേലികടന്ന് പുറത്തേക്ക് വരുന്നത് .റോഡിലെത്തി ഒരുബീഡി എടുത്ത് ചുണ്ടില്‍ വെച്ച് കൊളുത്തി അയാള്‍ വലിഞ്ഞുനടന്നു......എന്റെകാലുകള്‍ക്ക് വേഗം കൂടി....കുറച്ച് ദൂരെനിന്നേ കണ്ടു അവല്‍ പാത്രത്തിനുചുറ്റുംചിതറികിടക്കുന്നു.....കാപ്പികൊടുത്ത സ്റ്റീല്‍ഗ്ലാസ്സ് മുറ്റത്ത് കിടക്കുന്നു......എന്റെഉള്ളു കാളി......
“മോളേ..............”.
അനക്കമൊന്നുമില്ല..........
“മോളേ പൊന്നൂ‍.............. ”വിളിക്കൊപ്പംകരച്ചില്‍തൊണ്ടയില്‍കുടുങ്ങി.
ഞാന്‍ ഓടി അകത്തേക്ക് ചെന്നു......
അവിടെ കണ്ടകാഴ്ച്ച......
എന്റെ......എന്റെ പൊന്നുമോള്‍ അകത്തെ മുറിയിലൊരു പഴംതുണിപോലെചുരുണ്ടു കൂടികിടക്കുന്നു.....വസ്ത്രങ്ങള്‍ കുറച്ചകലെ ചിതറിക്കിടക്കുന്നു.....താഴെ നേര്‍ത്തചാലുപോലെ...ചോര..............
ഞാന്‍ അലറിവിളിച്ചു.....എന്റെ മോള്‍ അനങ്ങിയില്ല.....അവള്‍ എന്നെവിട്ടുപോയി.....
റോസമ്മ കണ്ണ് തുടച്ചു.
എന്റെ മോളുടെ ശവശരീരവും കെട്ടിപ്പിടിച്ചു ഞാന്‍ നേരം നേരം വെളിപ്പിച്ചു..
പുലര്‍ച്ചെ എന്തോഒച്ചകേട്ട് പുറത്തേക്കിറങ്ങിയ ഞാന്‍ കണ്ടത്.......
അവന്‍........ ആനരധമന്‍......ഇന്നലെ കുടിച്ച മദ്യത്തിന്റെ ലഹരിയില്‍ .....വലിച്ച കഞ്ചാവിന്റെ ആലസ്യത്തില്‍ മലര്‍ന്ന് കിടന്നുറങ്ങുന്നു........
ഒരുന്മാദിനിയെ പോലെ ഞാന്‍ അടുക്കളയിലേക്ക് പാഞ്ഞു.....കൈയ്യില്‍ കിട്ടിയ വാകത്തിയുമായ് വന്ന് അവന്റെ കഴുത്തിലേക്കാഞ്ഞു വെട്ടി.....
ഒരു നിമിഷം ശങ്കിച്ച് നിന്നിട്ട് ചോര പുറത്തേക്ക് ചീറ്റി....അവന്‍ ഉരുണ്ട് പിരണ്ട് മുറ്റത്തേക്ക് വീണു.......
ഞാന്‍ വീണ്ടും വീണ്ടും ആഞ്ഞ് വെട്ടി..........
ആ പിടച്ചില്‍നിന്നപ്പോള്‍ കൈയ്യില്‍ വാക്കത്തിയുമായ് ഞാന്‍ ഒരു ഭ്രാന്തിയെ പോലെ പുറത്തേക്കോടി......അവസാനം ഇവിടെയെത്തി........
“അല്ലാതെ ഞാന്‍ പിഴച്ചവളല്ല.....ഞാന്‍ കൊള്ളരുതാത്തവളല്ല.......”അവള്‍ മൂക്ക് പിഴിഞ്ഞു.കൊണ്ട് കണ്ണീര്‍ തുടച്ചു.....
“കരയാതെ ചേച്ചി..........നമ്മളാരുംവേണമെന്ന് വെച്ച് ഇവിടെ വന്നവരല്ല.....സാഹചര്യങ്ങള്‍  നമ്മളെ ഇവിടെത്തിച്ചതാണ്. എല്ലാവര്‍ക്കും ഉണ്ട് ഓരോ കാരണങ്ങള്‍,സങ്കടങ്ങള്‍..എന്റെ കാര്യം തന്നെയെടുക്കൂ......."
സതി തുടര്‍ന്നു............
“ഞാന്‍ കൊല്ലത്തൊരു ടെക്‌സ്റ്റയിൽഷോപ്പിൽ ജോലിചെയ്യുകയായിരുന്നു......തിരിച്ച് ഹരിപ്പാട്ടേക്ക് എന്നും ട്രയിനിലാണ് വരുന്നത് .ഓണംസീസണായതിനാൽ അന്ന് ഞാൻ കുറച്ച് താമസിച്ചാണ് ഇറങ്ങിയത്.ഒരുവിധത്തില്‍ ട്രയിനില്‍കയറിക്കൂടി...ലേഡീസ് കമ്പാര്‍ട്ട്മെന്റിലാണ്.....ഞാനും വേറെ ഒന്നുരണ്ട് സ്രീകളും മാത്രമേയുള്ളൂ......കരുനാഗപള്ളിയിലെത്തിയപ്പോള്‍ അവരും ഇറങ്ങി....പിന്നെ ഞാന്‍ തനിച്ച്....കമ്പാരട്ട്‌മെന്റിലാണെങ്കില്‍ വെളിച്ചവുമില്ല..എനിക്ക്ചെറിയ ഒരു പേടിഉണ്ടായിരുന്നു...നമ്മുടെ നാടല്ലേ!!!!!!!!!”
ട്രയിന്‍ കായംകുളത്തെത്തി..........
ലേഡീസ് കമ്പാര്‍ട്ട് മെന്റു ഏറ്റവും പിന്നിലായതിനാല്‍ സ്റ്റേഷനില്‍ നിന്നുമകന്ന് വിജനമായസ്ഥലത്താണ്......
പെട്ടെന്ന് സിഗരറ്റ് ലൈറ്ററിന്റെ വെളിച്ചം........ഞാന്‍  ഞെട്ടിപുറകോട്ട് മാറി....
താടിയും മുടിയുംനീട്ടിവളര്‍ത്തിയ  ഒരു രൂപം....കൈയ്യിലൊരു തോള്‍ സഞ്ചി......
ഒരു ചുവന്ന പ്രകാശം ജ്വലിക്കുകയും മങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു....
പെട്ടന്ന് ആ പ്രകാശം അടുത്ത് വരുന്നു......എന്റെ കൈകാലുകള്‍ വിറച്ചു....ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു......
പൊടുന്നനേ അയാളെന്നെ കയറിപ്പിടിച്ചു......ഞാന്‍ കുതറി......പക്ഷേ അയാള്‍പിടിവിട്ടില്ല.....സാമാന്യം കരുത്തുണ്ടായിരുന്നു അയാള്‍ക്ക്........എന്നെ വലിച്ച് വാതുക്കലേക്ക്  കൊണ്ടുവന്നു..........ഞാന്‍.വാതിലിലെ കമ്പിയില്‍ പിടിച്ച്..പുറകോട്ട് ബലം പിടിച്ചു നിന്നു........സര്‍വ്വശക്തിയും പ്രയോഗിച്ച് അയാളെന്നെ വലിച്ച് താഴേക്കിട്ടു.......
അപ്പോഴേക്കും ട്രയിനിന്റെ നീട്ടിയുള്ള  ചൂളം വിളി........ചക്രങ്ങള്‍ മെല്ലെ ഉരുളുവാന്‍ തുടങ്ങി....ഒന്നിന് പുറകേ ഒന്നായ് അനുസരണയോടെയവ മുന്നോട്ട് നീങ്ങി.........
ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് കുതറി...അയാള്‍ വിട്ടില്ല....വെപ്രാളത്തിനിടയില്‍ എന്റെ കൈ എന്തിലോ തടഞ്ഞു..........ഞാന്‍ മെല്ലെ പിടിമുറുക്കി.....ഒരൊന്നാംതരം ചുടുകട്ട....ഞാന്‍ സര്‍വ്വശക്തിയുമെടുത്ത് അവന്റെ തലയില്‍ ആഞ്ഞടിച്ചു......ചുടുകട്ട കഷ്ണങ്ങളായ് ചിതറി ....ഒരുഞെട്ടലോടെ അവന്റെ പിടി അയഞ്ഞു......രണ്ട് കൈകൊണ്ടുംതല പൊത്തിപ്പിടിച്ച് അവന്‍ ചുരുണ്ടുകൂടികിടന്നു........വിരലുകള്‍ക്കിടയിലൂടെ ഒഴുകുന്ന ചോര.........കൈയ്യില്‍ കിട്ടിയതെല്ലാം  കൊണ്ട് പലയാവര്‍ത്തി ഞാന്‍ ആഞ്ഞടിച്ചു.അവന്റെ ഞരക്കം നിന്നു...ശരീരം നിശ്‌ചലമായി....

ഞാന്‍പിന്നെ എന്തുചെയ്യണമായിരുന്നുചേച്ചി.....നമ്മള്‍ പെണ്ണുങ്ങളുടെ മാനത്തിനു വിലപറയുന്ന  പട്ടികളെ......നമ്മുടെ മടികുത്തില്‍ കയറിപിടിക്കുന്ന ചെകുത്താന്‍ മാരെ......എന്തുചെയ്യണമായിരുന്നു....
അവള്‍ റോസമ്മയുടെ കൈകള്‍ ചേര്‍ത്തുപിടിച്ചു.....
രാവിലെ ആഹാരത്തിന് സമയമായപ്പോള്‍ വാര്‍ഡന്‍ വന്നു വാതില്‍ തുറന്നു...
“ഉം.......വേഗം....വേഗം...ഒന്ന് വേഗം ഇറങ്ങെടീ.....ഇങ്ങോട്ട്....നിന്നെയൊക്കെ പട്ടിണിക്കിടണം ഒരാഴ്ച്ച......എന്നാലേ നീയൊക്കെ പടിക്കൂ...സമയാസമയം ആഹാരംകഴിച്ചിട്ട് അവളുമാരുടെ എല്ലിന്റിടയില്‍ കുത്താന്‍ തുടങ്ങി....”
റോസമ്മയ്ക്ക് ചൊറിഞ്ഞ് വന്നതാണ് ,സതി അവളുടെ കയ്യില്‍ അമര്‍ത്തിപ്പിടിച്ചു.....അവള്‍ പല്ലുകടിച്ച് എന്തോപിറുപിറുത്തു.
മുറിയുടെ മൂലയില്‍ നിന്നുംസ്റ്റീല്‍ പ്ലേറ്റും കപ്പും എടുത്ത് അവര്‍ പോകാനൊരുങ്ങി....
മിനി അപ്പോഴും ഭിത്തിയില്‍ ചാരി ഒരേയിരിപ്പാണ്  .......മഴയിലേക്കും നോക്കി........
“നീ  വരുന്നില്ലേ കൊച്ചേ.....”റോസമ്മ ചോദിച്ചു., അവള്‍ ഇല്ലെന്ന് തലയാട്ടി.
“അതുപറഞ്ഞാല്‍ പറ്റുകേല.....എന്താ...പട്ടിണികിടന്നു  ചാവാനാണോ ഭാവം...”
അവള്‍ മുഖം തിരിച്ച് റോസമ്മയെ നോക്കി.....അവളുടെ കണ്ണില്‍  പെരുമഴ പെയ്തു.....ചുണ്ടുകള്‍ വിതുമ്പി.....
“അങ്ങനെയെങ്കിലും ഒന്നുചാകാന്‍ എന്നെ അനുവദിക്കൂചേച്ചീ.........”
പറഞ്ഞുതീര്‍ന്നതും അവള്‍ പൊട്ടിക്കരഞ്ഞു........
റോസമ്മ പതിയെഅവളുടെ അടുത്തിരുന്നു.
“സാരമില്ല മോളേ....കരയാതെ....”തന്റെ തോളിലേക്ക് ചാഞ്ഞ അവളുടെ മുടിയിഴകള്‍ മെല്ലെത്തഴുകി....
അപ്പോഴേക്കും സതി ആഹാരവുമായ് എത്തി.
“നമ്മുടെ കഞ്ചാവ് രാജമ്മയായിരുന്നു ഇന്ന് വിളമ്പാന്‍ നിന്നത്...ഞാന്‍ നിങ്ങള്‍ക്കുംകൂടി വങ്ങിയിട്ടുണ്ട്.....വാ...ചേച്ചി നമുക്ക് കഴിക്കാം......”
റോസമ്മ മിനിയെ പിടിച്ചെഴുന്നേപ്പിച്ച് കൊണ്ടുവന്നു,.ഒരുകഷ്‌ണം ചപ്പാത്തി പരിപ്പുകറിയില്‍മുക്കി  അവളുടെ വായില്‍ വെച്ചുകൊടുത്തു.
വന്നനാള്‍മുതല്‍ ഇങ്ങനെയാണ് ആഹാരം കഴിക്കില്ല.....കുളിക്കില്ല.....നിര്‍ബന്‌ധിച്ചാല്‍ എന്തെങ്കിലും കഴിച്ചെന്നു വരുത്തും......വരുമ്പോള്‍ എന്ത് സുന്ദരിയായിരുന്നു ഈകുട്ടി.....ഹ്‌ഹും........ഇപ്പൊള്‍.!!!!!!!!!!.റോസമ്മ നെടുവീര്‍പ്പിട്ടു.....
തന്റെ തോളിലാരോ പിടിച്ചതറിഞ്ഞ് മിനി തലചരിച്ച് മുകളിലേക്ക് നോക്കി.....റോസമ്മയാണ്...കൂടെ സതിയുമുണ്ട്.
“എന്താമോളേ....നിന്റെ ദു:ഖം.....ഞങ്ങളോട് പറ.....ഉണ്ടായതെന്താണെന്ന് നീ പറ...ഇങ്ങനെ മനസ്സിലിട്ട് നീറ്റാതെ......”
അവളുടെ കരച്ചിലിന് ശക്തികൂടി.....കണ്ണ്നീര്‍ കവിളുകളിലൂടെ ചാലിട്ടൊഴുകി.തറയില്‍ വീണ് ചിതറി.............അവളുടെ ചുണ്ടുകള്‍മെല്ലെയനങ്ങി,..........അവളുടെ കഥപറയുവാന്‍.......
             

           **********************************************************
“എത്രനേരമായ് നിന്നോട് ഞാന്‍ അലയ്ക്കുന്നു.....എണീറ്റ് ഉടുപ്പുമാറാന്‍.....നിനക്കിന്ന് സ്കൂളില്‍ പോകേണ്ടേ...........”
സമയം ഏറെയായിട്ടും മുറ്റത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന ആനന്ദിനെനോക്കി,പാത്രം കഴുകുന്നതിനിടയില്‍ അമ്മ  മിനി പറഞ്ഞു......
അവന്‍ കേട്ട ഭാവം നടിച്ചില്ല.....
“എണീരെടാ അവിടുന്ന്....... ഇങ്ങനെ അനുസരണയില്ലാത്ത ഒരെണ്ണം.........”
എണീറ്റ് നൈറ്റിയുടെ ഒരുവശം ഏണിന് കേറ്റികുത്തി അടുത്ത് നിന്ന ചെമ്പരത്തിയേന്ന് ഒരു കമ്പുമൊടിച്ച് അവള്‍ അവന്റെ പിറകേ പാഞ്ഞു......
അവന്‍ എണീറ്റ് ദൂരേക്കൊരോട്ടം.....
“മര്യാദയ്ക്ക് വന്ന് ഉടുപ്പ് മാറ്റിക്കോ....അല്ലെങ്കിലെന്റെമോന്‍ ശരിക്കും മേടിക്കും,ഇന്നലെകിട്ടിയത് ഓര്‍മ്മയുണ്ടല്ലോ.........”
ആ ഭീഷണിയില്‍ അവന്‍ വഴങ്ങി...
“അമ്മേ........ഞാനിന്നുപോകുന്നില്ലമ്മേ......
“ഉം!!!!!!!!!പോകുന്നില്ലേ.........എന്താകാര്യം.....പുറംവഴിഞാന്‍ വീക്കും..മര്യാദയ്ക്ക് വന്ന് ഉടുപ്പ് മാറ്റിക്കോ..അതാഎന്റെ മോന് നല്ലത്...”
അവന്‍ മനസ്സില്ലാമനസ്സോടെ വന്ന് ഉടുപ്പ് മാറ്റി പുസ്തകസഞ്ചിയുമെടുത്ത് പുറത്തേക്കിറങ്ങി.
കിണറ്റിന്‍ കരയില്‍ നിന്ന് വെള്ളംകോരുന്ന മിനിയുടെഅടിത്തെത്തിപറഞ്ഞു.
“അമ്മേ.......ഇന്ന് കിഴക്കേതോട്ടത്തില്‍ന് മരുന്നടിക്കാന്‍ “ബീമാനം”വരുമെന്ന് സതീശന്‍ പറഞ്ഞല്ലോ....”
ഉം....അതിന്...........?
“ഞാന്‍ ബീമാനം കണ്ടിട്ടില്ലമ്മേ......അഹമ്മദ് ഹാജീടവിടുത്തെ പുങ്കന്‍ റഷീദ്,.പള്ളിക്കൂടമടച്ചപ്പോള്‍ അവന്റെ അച്ചന്റെടുത്ത് പോയപ്പോ ബീമാനത്തെ കേറീന്ന് പറഞ്ഞല്ലോ......അവന്റ്ച്ചനങ്ങ് പേര്‍ഷ്യേലാ.....അറിയാവോ..........നല്ലരസമാണമ്മേ.....ബീമാനം കാണാന്‍......ഞാന്‍ പോയികണ്ടോട്ടേ അമ്മേ....”
“എന്റെ  മോന് അത്രരസമൊന്നും വേണ്ടാ....മോന്റച്ചന്‍ പേര്‍ഷ്യേലല്ല.....ഒരുസാധാരണ ചുമട്ട് കാരനാ.........എന്റെ കൈയ്യീന്ന് മേടിക്കതെ  പോകാന്‍ നോക്കടാ    വേഗം.......”
അവന്‍ മനസ്സില്ലാമനസ്സോടെ പുറത്തേക്കിറങ്ങി.
ഇന്നലെ സതീശനോട് വാക്ക് പറഞ്ഞതാണ് താന്‍ ചെല്ലാന്ന്...അവന്‍ മുത്തപ്പന്‍ മടപ്പുരയുടെഅടുത്തുള്ള വയലില്‍ കാത്തിരിക്കും.
മെല്ലെ നടന്ന് വയലിന്റെ കരയിലെത്തി അവന്‍ അവിടമാകെ പാളിനോക്കി.
പെട്ടന്നൊരുചൂളമടി......................
വയലിലേക്ക് ചാഞ്ഞുകിടക്കുന്ന കശുമാവിന്റെ അടിയില്‍ നിന്നും അതാ വരുന്നു സതീശന്‍....
“നീ എവിടായിരുന്നു......ഞാന്‍ എത്രനേരമായ് ഇവിടിരിക്കുവാ......”
ആനന്ദിന്റെ പുസ്തക സഞ്ചിവാങ്ങി അടുത്തുള്ള പൊന്തക്കാട്ടില്‍ ഒളിപ്പിച്ചശേഷം വയല്‍ക്കരയിലൂടെ രണ്ടുപേരും ദൂരെകാണുന്ന കശുമാവിന്‍  തോപ്പിലേക്ക് ഓടി.....


“ശ്ശോ.....കാണുന്നില്ലല്ലോടാ.....വീട്ടിലറിഞ്ഞാല്‍ എന്നെ കൊല്ലും.....”  ആനന്ദിന് പേടിയായി.
“നീ...ഒന്ന് പേടിക്കാതിരി........ഇപ്പം വരും...”സതീശന്‍ ധൈര്യം പകര്‍ന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍...ദൂരെമാനത്ത് അതാ.....ഒരുകറുത്ത പൊട്ട്...ഒപ്പം ചെറിയമൂളലും....ക്രമേണ  അത് വലുതായ് വലുതായ് വന്നു.....ഒപ്പം ശബ്ദ്ദവും കൂടിവന്നു.
ഒരു ഭീമന്‍ പക്ഷിയെ പോലെ മൂളിപ്പറന്ന് അതാ അടുത്ത് വരുന്നു......ഒരു ഹെലികോപ്‌റ്റര്‍.
കശുമാവിന്‍ തലപ്പുകള്‍ കൊടുംങ്കാറ്റില്‍ ആടിയുലഞ്ഞു........കാതടപ്പിക്കുന്ന ശബ്ദ്ദം........കൊഴിയുന്ന ഇലകള്‍ അന്തരീക്ഷത്തില്‍ വട്ടം കറങ്ങി ദൂരേക്ക് പോകുന്നു....കരിയിലകള്‍ കാഴ്ച്ചമറക്കുന്നു.........കുട്ടികള്‍ ആര്‍ത്ത് വിളിച്ചു.............
അവിടെയൊന്ന് വട്ടമിട്ടശേഷം ആ ഭീമന്‍ പതിയെ താഴേക്കിറങ്ങി......
പങ്കകള്‍ക്ക് വേഗംകുറഞ്ഞ് കുറഞ്ഞ് മെല്ലെ നിശ്ചലമായി........ആരോഒരാള്‍ അടുത്ത് വന്ന് ഹെലികോപ്റ്റ്‌റിനകത്തുള്ളവര്‍ക്ക് എന്തോ നിര്‍ദ്ദേശം നല്‍കുന്നു.....
വീണ്ടും പങ്കകള്‍ സജീവമായി..........മുകളിലേക്കുയര്‍ന്ന് ചരിഞ്ഞും.....നിവര്‍ന്നും പറന്ന് അവിടമാകെ വട്ടമിട്ടു  പറന്നു....
അന്തരീക്ഷത്തില്‍ പുകപോലെ എന്തൊ ഒന്ന് വ്യാപിക്കുന്നു......ഇലകളില്‍ വെളുത്ത പാടുകള്‍ വീഴുന്നു......അവിടമാകെ രൂക്ഷഗന്ധം പറന്നു....കുട്ടികള്‍ക്ക് ശ്വാസം മുട്ടുന്നു.......
പിന്നെയവര്‍ അവിടെ നിന്നില്ല......പുസ്തക സഞ്ചിയുമെടുത്ത് സ്കൂളിലേക്കോടി......


കലണ്ടറിന്‍ താളുകള്‍ മറിഞ്ഞുകൊണ്ടിരുന്നു........ജനുവരികളില്‍നിന്ന് ഡിസംബറുകളിലേക്കുള്ള ദൂരം കുറഞ്ഞതുപോലെ.!!!!!!!!!!!!!
ആനന്ദിനെ ഹോസ്പിറ്റലില്‍  അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.........
കഴിഞ്ഞദിവസം സ്കൂളില്‍ വെച്ചൊന്ന് തലകറങ്ങിവീണു...........അന്ന് അതത്രകാര്യമാക്കിയില്ല...അടുത്തുള്ള  സുകുമാരന്‍ ഡോക്ടറുടെ ക്ലിനിക്കില്‍ നിന്ന് മരുന്ന്  വാങ്ങി....
പിന്നെയും രണ്ട്...മൂന്നാവര്‍ത്തി തലക്കറക്കമുണ്ടായി.......ഒപ്പം കടുത്ത ശ്വാസം മുട്ടലും......
“കുട്ടിയെ നിങ്ങള്‍ എത്രയും  വേഗം മെഡിക്കല്‍കോളേജില്‍ കൊണ്ടുപോയി വിശദമായി ഒന്ന് ചെക്ക് അപ് ചെയ്യണം...അവിടെ ഡോ:കല്ല്യാണസുന്ദരത്തെ കണ്ടാല്‍ മതി......ഞാന്‍ കുറിച്ച് തരാം......”ഡോ:നടരാജന്‍  മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു...
മിനിയുടെ അമ്മയുണ്ടായിരുന്നു.....വന്നിട്ട് മൂന്നാല് മാസമായി.......കാരണം മിനി മാസം തികഞ്ഞ് നില്‍ക്കുവാണ്......അമ്മ കൂടുള്ളതാണ്  അവള്‍ക്ക് ഒരാശ്വാസം.....പിന്നെ രാതിയില്‍ കിഴക്കേതിലെ  നളിനിച്ചേച്ചി കൂട്ടുകിടക്കാന്‍ വരും......സത്യന്‍ ആശുപത്രിയില്‍ ആനന്ദിന്റെടുത്താണ്..........

ഒരു ദിവസം സിസ്റ്റര്‍ വന്നുപറഞ്ഞു.......
“ആനന്ദിന്റച്ചനെ  ഡോക്ടര്‍ വിളിക്കുന്നു......”
സത്യന്‍ വേഗം ഡോക്ടറുടെ മുറിയിലെത്തി.......
“ഇരിക്കൂ മിസ്റ്റര്‍ സത്യന്‍........കുട്ടിയുടെ ശ്വാസകോശത്തില്‍ ചെറിയ ഒരു വളര്‍ച്ച കണ്ടകാര്യം ഞാന്‍ പറഞ്ഞിരുന്നല്ലോ......ഞങ്ങള്‍ അത് വിശദമായ് പരിശോദിച്ചു.....റിസള്‍ട്ട് പോസിറ്റീവാണ്....കുറച്ച് പഴകിപ്പോയി......ഇനി പ്രതിവിധിയൊന്നുമില്ല..മരുന്നുകൊണ്ടും.....കീമോതെറാപ്പികൊണ്ടും ജീവന്‍ കുറച്ചുനാള്‍കൂടി നിലനിര്‍ത്താം........അല്ലാതെ മറ്റൊന്നും ചെയ്യാനില്ല....”
സത്യന് തന്റെ തലകറങ്ങുന്നത് പോലെ തോന്നി......ശരീരമാസകലം വെട്ടിവിയര്‍ത്തു.....അയാള്‍ കസേരയിലേക്ക് ചാഞ്ഞ്  കിടന്നു....
“ഏയ് സത്യന്‍......ഇങ്ങനെ അപ്‌സെറ്റായാലോ.....,നിങ്ങള്‍ വേണ്ടേ  മറ്റുള്ളവര്‍ക്ക്  ധൈര്യം കൊടുക്കാന്‍......യാഥാര്‍ത്യം നാം ഉള്‍ക്കൊള്ളണം.....ഇനിയുള്ള ദിവസങ്ങള്‍ അവന് മനസ്സിന്  സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യണം......നാളെതന്നെ  ആനന്ദിനെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് മാറ്റണം......ഇനിയുള്ള ട്രീറ്റ്മെന്റ് അവിടെയാണ്...”

“ഡോക്ടര്‍  ......എന്റെ മോനെ രക്ഷിക്കുവാന്‍ ഒരുവഴിയുമില്ലേ...........എനിക്കുള്ളതെല്ലാം വിറ്റുപെറുക്കിയിട്ടാണെങ്കിലും ശരി,അവനെ രക്ഷിക്കണം.....ഡോക്ടര്‍......”

സത്യന്‍ നിറകണ്ണുകളോടെ പുറത്തേക്കിറങ്ങി...

അതിനിടയില്‍ മിനി താലൂക്ക്  ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.കൂടെ സഹായത്തിന് അമ്മയും നളിനിചേച്ചിയും മാത്രം.....

സത്യന്‍ ആനന്ദിന്റെ കൂടെ മലബാര്‍ ക്യാന്‍സര്‍ സെന്ററിലാണ്  ,ഒരുദിവസം പരിശോധനക്ക് വന്ന ഡോകടര്‍ പറഞ്ഞു........
.“........സത്യന്‍ നാളെ കുട്ടിയെ ഡിസ്ച്ചാര്‍ജ് ചെയ്യും....ഇനി മരുന്ന്  കണ്‌ടിന്യൂ  ചെയ്താല്‍ മതി.....മാസത്തിലൊരിക്കല്‍ ചെക്കപ്പിന് വരണം....ആവശ്യമെങ്കില്‍  കീമചെയ്യണം......”

പിറ്റേദിവസം ഉച്ചയോടെ  ആനന്ദിനെ ഡിസ്ച്ചാര്‍ജ് ചെയ്തു.......
സത്യന്‍ ഒരു ഓട്ടോറിക്ഷാ പിടിച്ച് കൊണ്ടുവന്ന് മൃത്പ്രായമയ ആനന്ദിന്റെ ഒരു കൈ തന്റെ ചുമലിന് മുകളിലൂടിട്ട് ചേര്‍ത്ത് പിടിച്ച് മെല്ലെ ഓട്ടോയിലേക്ക് കയറ്റിയിരുത്തിയട്ട് വരാന്തയിലിരുന്ന ബസ്ക്കറ്റും പാത്രങ്ങളും എടുത്തുകൊണ്ട് വന്നു......
ആനന്ദിനെ കണ്ടാല്‍ ഇപ്പോള്‍ ഒന്നേ പറയാനുള്ളൂ......
“കണ്ണേ......മടങ്ങുക.....”
ആകെ ക്ഷീണിച്ച് എല്ലും തോലുമായ രൂപം....കവിള്‍ രണ്ടും കുഴിഞ്ഞ് മുഖത്തെ അസ്ഥികള്‍ ഉന്തിനില്‍ക്കുന്നു.....ശോഷിച്ച കൈകാലുകള്‍.....കൊഴിഞ്ഞു പോയ മുടി.....

വണ്ടിവീടിനുമുന്നില്‍ വന്നു നിന്നു....അവന്‍ വരുന്നെന്നറിഞ്ഞതുകൊണ്ടാവണം അയല്‍വാസികളില്‍ ചിലര്‍ വീടിന്റെ മുറ്റത്തും മറ്റുചിലര്‍  വേലിക്കമ്പില്‍ പിടിച്ച്  വേലിക്ക് മുകളിലൂടെ അകത്തേക്ക് നോക്കികൊണ്ടും നില്‍ക്കുന്നു.... എല്ലാ മുഖങ്ങളിലും വിഷാദം തളം കെട്ടിനില്‍ക്കുന്നു....
അയല്‍ വാസികളില്‍ ചിലരും സത്യനും കൂടി ആനന്ദിനെ അകത്തേക്ക് കൊണ്ടുപോയി.
സത്യന്‍  തിരിച്ച് വന്ന് ഓട്ടോക്കാശ് കൊടുത്തു.

“എവിടെ  എന്റെ കുഞ്ഞുവാവ.......”
അകത്തേക്ക് കയറിയ ആനന്ദ് ചോദിച്ചു......;മെല്ലെ   അവന്‍ അകത്തെ മുറിയിലേക്ക് നീങ്ങി....

“മോന്‍ വന്നതല്ലേയുള്ളൂ......കുറച്ച് നേരം വിശ്രമിക്ക് വാവയെ നമുക്ക് പിന്നെ കാണാം......”
മിനിയുടെ അമ്മ പറഞ്ഞു.
“ഇല്ല........എനിക്കിപ്പോ കാണണം.....വിട് ....വിടെന്നെ......”  അവന്‍ കിതച്ചു.......ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ടു.......ശക്തിയായ് ചുമച്ചു....

മുറിയില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുന്നുണ്ട്....അവന്‍ അവിടേക്ക്  നീങ്ങി...
അവിടെ കട്ടിലില്‍ മിനി ഒരുവശം ചരിഞ്ഞ്  കിടക്കുന്നു....അവന്‍ അവളുടെ പിന്നിലൂടെകട്ടിലിലേക്ക് എത്തിനോക്കി.....
പെട്ടെന്ന് അവന്‍ ഞെട്ടി പിറകോട്ട് മാറി.... ഈശ്വരാ... .എന്താണ് താന്‍ കണ്ടത്  തന്റെ കുഞ്ഞുവാവ.......,സ്വപ്നമോ  സത്യമോ...........
വലിയ ഒരു തലയും അതിനു താഴെ ശോഷിച്ച ഒരുടലും......ഒന്നുറക്കെ കരയാന്‍  പോലുമാവാതെ..

മിനി തലതിരിച്ച് അവനെ നോക്കി....കണ്ണുനീര്‍ തളം കെട്ടിയ നിര്‍ജ്ജീവമായ  മുഖം....
അവള്‍ അവനെ അടുത്തേക്ക് വിളിച്ചു....,അവന്‍ അടുത്തുവന്ന്  കട്ടിലില്‍ ഇരുന്നു......
അവള്‍ മെല്ലെ അവന്റെ മൂര്‍ദ്ധാവില്‍ അരുമയായ് തലോടി.....അവളുടെ ചുണ്ടുകള്‍ വിതുമ്പി.......അതൊരുപൊട്ടിക്കരച്ചിലായി.....


                                  **********************************************

മഴ അപ്പോഴും  പെയ്തുകൊണ്ടിരിക്കുകയാണ്........വീശിയടിക്കുന്ന കാറ്റില്‍ വരാന്ത ഏറക്കുറേ നനഞ്ഞു........ശീതക്കാറ്റ് ഉള്ളിലേക്ക്  അരിച്ചിറങ്ങുന്നു........

ആ മഴയിലും മിനി വിയര്‍ത്ത് കുളിച്ചു......റോസമ്മയും  സതിയും....സാകൂതം കേട്ടുകൊണ്ടിരിക്കുകയാണ് .....അവരുടെ കണ്ണുകള്‍  നിറഞ്ഞൊഴുകുന്നു.......

“പത്രക്കാര്‍ക്കും  ,ടിവിക്കാര്‍ക്കും എന്റെ മകള്‍ ഒരു പ്രദര്‍ശന വസ്തുവായി.......മോനെ കുറിച്ചും പത്രത്തിലൊക്കെ വന്നിരുന്നു.......കുറച്ച് പേരൊക്കെ സഹായിച്ചു......അതുകൊണ്ടൊക്കെ എന്താവാന്‍........“

“മക്കളുടെ ചികിത്സക്കായ് വീടും പറമ്പും  പണയം വെച്ച് ബാങ്കില്‍ നിന്നു ലോണുമെടുത്തു.......ഒരുകുറവുമുണ്ടായില്ല.........മോള്‍ക്കാണെങ്കില്‍  പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥത......,എപ്പോഴും കരച്ചില്‍ തന്നെ., പാവം എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടു.......”

“ദുരന്തങ്ങള്‍   ഒന്നൊന്നായ് ഞങ്ങളെ  വേട്ടയാടുകയായിരുന്നു ചേച്ചീ......”

“ ഒരുദിവസം  കുട്ടന്‍ നായരുടെ പലചരക്ക് കടയില്‍ ലോഡിറക്കികൊണ്ട് നില്‍ക്കുമ്പോള്‍ സത്യേട്ടന്‍  ലോറിയില്‍ നിന്ന് കാല്‍വഴുതി താഴെവീണ് നട്ടെല്ലിന് ക്ഷതമുണ്ടായി.......പിന്നെ കട്ടിലില്‍ തന്നെയായിരുന്നു....രണ്ടു കുട്ടികളുടെ കൂടെ സത്യേട്ടനും........ഞാന്‍ എന്തു ചെയ്യും ചേച്ചീ.....ഇനി വില്‍ക്കുവാനും,പണയം വെക്കുവാനും ഒന്നും ബാക്കിയില്ല;ഈ ശരീരമല്ലാതെ....”
അവളുടെ കണ്‌ടമിടറി.......
ഒരുദിവസം സത്യേട്ടന്‍ പറഞ്ഞു..........
“.............മിനീ....എനിക്കും മക്കള്‍ക്കും കുറച്ച് വിഷം തന്നിട്ട് കുറച്ച് നിനക്കും കഴിക്കാമോ.....അതിനുള്ള ധൈര്യമുണ്ടോ നിനക്ക്.......ഭൂമിക്കും ,മനുഷ്യനും ഭാരമായ് എന്തിനാ നമ്മള്‍ ജീവിക്കുന്നത്....”

എനിക്കും തോന്നി ....അതാനല്ലതെന്ന് ,അല്ലാതെ ഒരുപെണ്ണായ ഞാന്‍ എന്തുചെയ്യാന്‍......
ഒരുദിവസം അമ്മ അനിയത്തിയുടെ അടുത്ത് പോയി......രണ്ട് ദിവസം കഴിഞ്ഞേ വരൂന്ന് പറഞ്ഞു.......
അന്ന് രാത്രി ഞങ്ങള്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നു.........

സന്ധ്യക്ക്  കത്തിച്ചു വെച്ച നിലവിളക്ക് കരിംതിരികത്തുന്നു.......ഞാന്‍ വിളക്കണച്ച് എടുത്ത് വെച്ചു....സമയം എട്ട് മണി കഴിഞ്ഞിരിക്കുന്നു.....പെട്ടെന്ന് കറണ്ട് പോയി....ആകെ അന്ധകാരം..ഞാന്‍ മണ്ണെണ്ണവിളക്ക് കൊളുത്തി വെച്ചു.....

ഒരു വലിയ  തളികയില്‍ എല്ലാവര്‍ക്കും ഒരിമിച്ച് കഴിക്കാന്‍ നിറച്ച് ചോറുവിളമ്പി.....മോന് ഇഷ്ടമുള്ള മാമ്പഴ  പുളിശ്ശേരി ഉണ്ടാക്കിയിരുന്നു....കൂടെ പപ്പടവും വറുത്തു......

മോള്‍ ഇത്രയുംനേരം കരച്ചിലായിരുന്നു.....ഇപ്പോള്‍ ഒന്നുറങ്ങി.....

സത്യേട്ടന്റെ മുറിയില്‍ ബെഡിനടുത്തുള്ള സ്റ്റൂളില്‍ ചോറും  പാത്രം വെച്ചു...മോളുടെ അടുത്ത് ,താഴെ പായില്‍  കിടന്നുറങ്ങുന്ന മോനെ എടുത്ത് സത്യേട്ടന്റെ കൂടെ കിടത്തി..........

മുകളിലെ ഇരുട്ടിലേക്ക് മിഴികളൂന്നികിടക്കുന്ന സത്യേട്ടന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്  ഞാന്‍ അരണ്ടവെളിച്ചത്തില്‍ കണ്ടു....മുഖം  കണ്ടാല്‍ അറിയാം മനസ്സ് ഒരുപാട് സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന്.....
സത്യേട്ടന്റെ കൈ കൂട്ടിപ്പിടിച്ച് ഞാന്‍ പൊട്ടിക്കരഞ്ഞു.......,മോന്  ഒന്നും മനസ്സിലായില്ല....

“നമ്മുടെ കണ്ണീര്‍ എന്നെന്നേക്കുമായ് തോരാന്‍ പോവല്ലേടീ.....പിന്നെന്തിനാ കരയുന്നത്....ഈ നശിച്ച ലോകത്തിന് നമ്മളെ വേണ്ട മോളേ.....നമുക്ക് പോകാടീ.....,ഇവിടെങ്കിലും നമുക്കൊന്ന് ജയിക്കേണ്ടേ.......

കൈ വിടിവിച്ചുകൊണ്ട്  ഞാന്‍ മോളുടെ അടുത്തേക്ക് പോയി....

അന്നുവരെയില്ലാത്ത ശാന്തതയോടെ അവള്‍ ഉറങ്ങുന്നു......,അടുത്തിരുന്ന ഞാന്‍ അവളുടെ കുരുന്നു മുഖം കുറച്ച് നേരം നോക്കിയിരുന്നു...ഹൃദയ ഭിത്തികളിൽ നെരിപ്പോടെരിയുന്നു......


 "എന്റെ പൊന്നു മോളേ.......നിന്നെ ഇങ്ങനെ  കണ്ടുകൊണ്ടിരിക്കൻ അമ്മയ്ക്ക് വയ്യടാ.........എന്റെ മോള്  ഈ ......അമ്മയോട്  ക്ഷമിക്കണേ....മോളുടെ വേദനകള്‍ അമ്മയിങ്ങ് തിരിച്ചെടുക്കുവാ........അമ്മയ്ക്ക് മാത്രമല്ലേ അതിന്  കഴിയൂ.........എന്റെ മോളോട്  അമ്മയ്ക്ക്  കാണിക്കാന്‍ പറ്റുന്ന ദയ ഇതെല്ലേയുള്ളൂ......രക്ഷപെട്ടോ.......എന്റെ മോള്‍ ഈ നശിച്ച ലോകത്തൂന്ന്.....ഉറങ്ങിക്കോ......കണ്ണടച്ചുറങ്ങിക്കോ........അമ്മ അടുത്ത് തന്നെയുണ്ട്.....”

“ഞാന്‍ അടുത്ത്  കിടന്ന തലയിണയെടുത്ത് അവളുടെ കുരുന്ന് മുഖത്തേക്കമര്‍ത്തി.....കുറച്ച് നേരത്തെ പിടച്ചിലിന് ശേഷം ആ കുരുന്ന് ശരീരം നിശ്ചലമായി......ഞാന്‍ മെല്ലെ  മുഖത്ത് നിന്നും തലയിണ നീക്കി........രണ്ട് കുരുന്ന് കണ്ണുകള്‍  എന്നെ തുറിച്ച് നോക്കുന്നു........ആകണ്ണുകള്‍ ഞാന്‍ തിരുമി അടച്ചിട്ട് ഒരു ഭ്രാന്തിയെ പോലെ ഞാന്‍ അടുത്ത മുറിയിലേക്കോടി.....സത്യേട്ടന്റെ  കാല്‍ക്കലേക്ക് വീണു......

“സത്യേട്ടാ .........ഞാന്‍,നമ്മുടെ മോള്‍........”

ഒന്നും പറയേണ്ടന്ന് സത്യേട്ടന്‍ ആഗ്യം കാണിച്ചു.

“എനിക്ക് വിശക്കുന്നു  മിനീ.....മോനേ....മോനും വിശക്കുന്നില്ലേ......വേഗം ചോറുതാ മിനി......”

ഞാന്‍ കണ്ണീര്‍ തുടച്ചിട്ട് എളിയില്‍   തിരുകിയ കുപ്പിയില്‍കരുതിയിരുന്ന വിഷം ചോറിന്  നടുവിലേക്കൊഴിച്ചു......കുറച്ച് പുളിശ്ശേരിയൊഴിച്ച് ......പപ്പടം  പൊടിച്ച് ചേര്‍ത്ത് നന്നായി കുഴച്ച് ഒരു ഉരുളയുരുട്ടി കൈയ്യില്‍ വെച്ചു....എന്റെ ചുണ്ടുകള്‍ വിതുമ്പി......ഈശ്വരാ......ഞാന്‍ എന്താണ് ചെയ്യാന്‍ പോകുന്നത്......ഒരു നിമിഷം എന്റെ മനസ്സ് പതറി.....

ഇല്ല.....ഇത് ചെയ്തേ തീരൂ.....അല്ലെങ്കില്‍ മറ്റ് ദുരന്തങ്ങള്‍ എനിക്ക് കാണേണ്ടിവരും.........എന്റെ മക്കളും  സത്യേട്ടനും നരകിക്കുന്നത്  നിസ്സഹായയായ് കണ്ടുനില്‍ക്കേണ്ടിവരും........
ദുരന്തങ്ങള്‍ക്ക് മുന്നില്‍  കണ്ണുകെട്ടി ഇരുട്ടാക്കാന്‍ താന്‍  പുരാണത്തിലെ  ഗാന്ധാരിയല്ല......ഒരുസാധാരണ  സ്ത്രീയാണ്.......

ഒന്നുമല്ലെങ്കിലും എല്ലാവരും ഒന്നിച്ചല്ലേ പോകുന്നത്......

ഞാന്‍ കണ്ണീര്‍തുടച്ച് ധൈര്യം സംഭരിച്ച് ആ ഉരുള സത്യേട്ടന്റെ വായില്‍ വെച്ചുകൊടുത്തു.....ഏട്ടന്‍ പുഞ്ചിരിച്ചുകൊണ്ട്  അത് ചവച്ചിറക്കി.......അടുത്ത ഉരുള  മോന്റെ വായില്‍ വെച്ചു കൊടുത്തു.....അവന്‍  വെള്ളം വേണമെന്ന് പറഞ്ഞു......ഞാന്‍ ഗ്ലാസ്സെടുത്ത്  വായില്‍ പിടിപ്പിച്ചു.....അവന്‍ ആര്‍ത്തിയോടെ കുടിച്ചു......ഞാന്‍ ഇടതു കൈകൊണ്ട് അവന്റെ  മൂര്‍ദ്ധവില്‍  മെല്ലെ തലോടി.....ഞങ്ങള്‍ മൂന്ന് പേരുംകൂടി അത് മുഴുവനും കഴിച്ചു.....ക്രമേണ ഇരുട്ടിന്  കട്ടി കൂടി വന്നു........


ബോധംവീണപ്പോള്‍ ഞാന്‍ ആശുപത്രിയിലാണ്.........ശരീരത്തില്‍ കുറേ ട്യൂബുകള്‍ ഘടിപ്പിച്ചിരിക്കുന്നു.......അതിലൂടെ എന്തൊക്കയോ ദ്രാവകങ്ങള്‍ ശരീരത്തിലേക്ക് ഒഴുകുന്നു......


ചുറ്റുംനില്‍ക്കുന്ന  പോലീസുകാര്‍ എന്തൊക്കെയോ എഴുതുകയും,കുത്തുകയും ചെയ്യുന്നു.........
“എന്റെ മക്കള്‍ എവിടെ.....എന്റെ സത്യേട്ടനെവിടെ.....”  ഞാന്‍ ഒരുന്മാദ്ദിനിയെ പോലെ അലറിക്കൊണ്ട് കട്ടിലില്‍ കിടന്ന് കുതറി...ആരൊക്കയോ എന്നെ പിടിച്ച് കിടത്തി....,നഴ്സ് വന്ന് സഡേഷന്‍ കുത്തിവെച്ചു....മെല്ലെ എന്റെ  ബോധം മറഞ്ഞു.....

വിദൂരതയില്‍ നിന്ന് സത്യേട്ടനും  മക്കളും എന്നെ കൈമാടിവിളിക്കുന്നു......ഗന്ധര്‍വന്‍മാര്‍ തെളിക്കുന്ന തേരില്‍ രാജകീയ പ്രൌഡിയോടെ അവര്‍.....എഴുന്നേറ്റ് നിന്നിരുന്ന സത്യേട്ടന്റെ കൈയ്യില്‍;മാലാഖ കുഞ്ഞിനെപോലെ മോള്‍ സുന്ദരിയായിരുന്നു....സൂര്യതേജസ്സോടെ മോന്‍....അവര്‍ കൈ മാടിവിളിച്ചുകൊണ്ട്  ദൂരേക്ക് ...ദൂരേക്ക് പോകുന്നു.....

അവിടെയും ഞാന്‍ ഒറ്റപ്പെട്ടു....എല്ലാം അനുഭവിക്കാന്‍ ഞാന്‍ മാത്രം....വിധി എന്നോടെന്തിനീ ക്രൂരത കാട്ടി....അതോ ഞാന്‍ ഇതിലും കൂടുതല്‍ അനിഭവിക്കേണ്ടവളാ‍ണോ.....

മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കോടതി എന്നെ ശിക്ഷിച്ചു.....ഏഴു കൊല്ലത്തേക്ക്....

ശിക്ഷ കഴിഞ്ഞ് ഞാന്‍ ഇറങ്ങുമ്പോള്‍..അവര്‍ വരും ,വെള്ളക്കുതിരയെ  പൂട്ടിയ തേരില്‍ ;എന്നെ കൂട്ടിക്കൊണ്ട് പോകാന്‍....എനിക്ക് വേഗം അവരുടെ അടുത്തേക്ക് പോകണം...ആ....വിദൂരതയില്‍ അവര്‍ക്കൊപ്പം അലിഞ്ഞില്ലാ‍താവാന്‍....
 അവള്‍ റോസമ്മയുടെ മടിയില്‍ തലവെച്ച് പുറത്തെ മഴയിലേക്ക് നോക്കി കിടന്നു....അവളുടെ കണ്ണുകള്‍ വറ്റിയിരുന്നു....

റോസമ്മയുടെ കൈകള്‍ അവളുടെ  മുടിയിഴകള്‍ തലോടിക്കൊണ്ടിരുന്നു;ഒരമ്മയുടെ വത്സല്യത്തോടെ...........

പുറത്ത് മഴ പെയ്യുകയാണ്......ആകാശത്തിന്റെ ദുഖം ഭൂമിയിലേക്ക്പെയ്തിറങ്ങുന്നു....ഇടയ്ക്ക് മഴത്തുള്ളികളെ  വെള്ളിമണി ചാര്‍ത്തിക്കൊണ്ട്   ആകാശം പ്രഭചൊരിയുന്നു.....

ആ.....മഴ തോരാതിരുന്നെങ്കില്‍...........
















5 comments:

മനോജ് ഹരിഗീതപുരം said...

സമൂഹത്തിലെ ചില തിന്മകള്‍ മൂന്ന് സ്ത്രീകളിലൂടെ അനാവരണം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിരിക്കുന്നു.....നിങ്ങളുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ദയവായി രേഖപ്പെടുത്തൂ....എനിക്ക് കൂടുതല്‍ നന്നാക്കുവാന്‍ വേണ്ടി....പ്ലീസ്...

Sabu Kottotty said...

മൂന്നു കഥകളിലും അനാവരണം ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങൾ വളരെ പ്രസക്തമായതുതന്നെ. വിശേഷിച്ച് സാമൂഹിക പ്രതിബദ്ധത ശോഷിച്ചുവരുന്ന ഇക്കാലത്ത്....

jayanEvoor said...

വിഷയം എന്നും പ്രസക്തം.
അല്പം കൂടി ഒതുക്കി എഴുതാൻ ശീലിക്കണം.
ആശംസകൾ!

നിസാരന്‍ .. said...
This comment has been removed by the author.
നിസാരന്‍ .. said...

മനോജ്‌.. വളരെ പ്രസക്തമായ കാര്യങ്ങള്‍ കഥകളിലൂടെ അനാവരണം ചെയ്യുമ്പോഴാണ് ഒരു കഥാകൃത്തിനെ സമൂഹത്തിനു ആവശ്യമുള്ളവനാകുന്നത് അല്ലെ. സന്തോഷം. മനോജില്‍ അങ്ങനെ ഒരു മനസ്സ് കാണുന്നതില്‍ . നല്ല കഥ എന്ന് മാത്രം പറഞ്ഞു പോകുന്നില്ല. മൂന്നു കഥകള്‍ ഒരു കഥയിലോതുക്കുമ്പോള്‍ അല്പം നീണ്ടു പോകും. ബ്ലോഗില്‍ പൊതുവേ വായന ഒരല്പം ബുദ്ധിമുട്ടായതിനാല്‍ അധികം നീണ്ടു പോകുന്നത് വായനക്കാരുടെ എണ്ണത്തെ കുറയ്ക്കും. എന്റെ അഭിപ്രായമാണ് കേട്ടോ. മഗാസിനുകളില്‍ എഴുതുന്ന പോലെ ഇവിടെ പറ്റില്ലല്ലോ. അതീ മാധ്യമത്തിന്റെ ഒരു പോരായ്മയാണ്. അല്ലെ.. സ്നേഹത്തോടെ