വണ്ടിവന്നുനിന്നതറിഞ്ഞീല മുറ്റത്ത്;തൻ-
പ്രാണപ്രിയതൻ ചുമലിൽചായവേ
അടരുന്ന ചുടുകണം മെല്ലെയവൾതൻ,
ഭുജത്തിൻ നീളേ നനവ് പടർത്തവേ,
അരുത് കരയരുതന്ന്യോന്യ മോതുമ്പോ-
ളണപോട്ടിയോഴുകുന്ന നാലുനയനങ്ങൾ.
അമ്മവിളമ്പിതന്നോരു ഭക്ഷണം ചെറ്റു-
മുമ്പേ ഭുജിച്ച് കൈതോർത്തി.
ഉരുളകൾ പങ്കിട്ട് നൽകി തൻ പ്രിയക്ക;തോർ-
ത്തപോളുള്ളിൽ തിളക്കുന്ന ഗദ്ദ്ഗദം.
ഏറെനാളായ് കാത്തിരുന്നോരു കുഞ്ഞു,
ജീവന്റെ സ്പന്ദനംകേൾക്കുവാൻ,
നിന്നണിവയർമെത്തയിൽ ചെവിയോർത്തി-
ട്ടെത്രരാവതിൽ കളിവാക്കുചൊല്ലി ഞാൻ.
എത്രവേഗം പറന്നകന്നീടുമീ-
യെണ്ണിച്ചുട്ടയറുപതുനാളുകൾ.
വാതിലിൻ ചാരേയണഞ്ഞിട്ടുമെല്ലെ,
പോകുവാൻ നേരമ്പാർത്തെന്നു ചൊല്ലിയോ-
രച്ചന്റെ വാക്കുകൾകാതിൽ പതിയവേ-
യിറുകെ പുണർന്നവൾ തേങ്ങലുച്ചത്തിലായ്.
കപ്പയും ചക്കയുമുപ്പേരി വിവിധങ്ങ-
ളച്ചാറും പിന്നവരോതിയതൊക്കയും
സഹമുറിയർക്കായേറ്റവും മുന്നമേ,
കടലാസുപെട്ടിയിൽ കെട്ടിവരിഞ്ഞു ഞാൻ.
യാത്ര ചൊല്ലിഞാൻ കദനഭാരത്തി-
ലന്നുവീട്ടിലണഞ്ഞവർക്കൊക്കയും,
അബ്ദമൊന്നുപറന്നകന്നീടുമ്പോ-
ളെത്തിടും ഞാനാമോദചിത്തനായ്.
മെല്ലെ നീങ്ങുന്ന ജാലകച്ചില്ലിന്റെപിന്നിൽ,
മൂകം മിഴിനീർ തുടയ്ക്കവേ.
മഞ്ഞുവീണപ്രഭാതം കണക്കെയൊ-
രവ്യക്തചിത്രമായവരകന്നു പോയ്.
3 comments:
എന്റെ എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു
Pravasam sarikkum vedana thnneyanu oru prvavasiyude thuranna manassani ee kavitha
മരുഭൂമിയിലേക്ക് തിരിച്ചുപോകുന്നവന്റെ ഹൃദയവ്യഥകളുടെ ആവിഷ്കാരം മനോഹരമായി.യാത്രപുറപ്പെടലിന്റെ ഹൃദയസ്പര്ശിയായഈ രംഗങ്ങള്‍ എല്ലായിടത്തും ഒരുപോലെത്തന്നെ.ആശംസകള്‍
Post a Comment